പകുതി കറുത്ത രജനിയില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി.
കാമിനി : പനി മൂത്ത് നീ ഉന്മത്തനായോ ?
നിന്റെ
ഭ്രമണതാളവും പരിക്രമണശ്രുതിയും
ഇടറുന്നുവോ?
നീയറിയുന്നില്ലേ?
നിന്‍ നിശ്വാസത്തിനു അണുധൂളീഗന്ധം.
പ്രിയന്‍ : എല്ലാം ഞാനറിയും
നിനക്കറിയാമല്ലോ.
യുഗങ്ങള്‍ക്കു മുമ്പൊരു ശരല്‍ക്കാല പൌര്‍ണ്ണമിയില്‍
സ്വര്‍ണ്ണാലംകൃത വിഭൂഷിതയായി
കനകനിലാ ചാരു പാല്‍ പുഞ്ചിരി വിരിയും
നിന്‍ രൂപമിപ്പോഴുമെന്‍ മനസ്സിലുണ്ട്.
എന്റെ ഉപഗൃഹ നാരിയായല്ല,
പട്ടമഹിഷിയായ്ത്തന്നെ........
കാമിനി : ഞാനും ഓര്‍ക്കുന്നു.
നീഹാരാര്‍ദ്രമാം സലില നീലിമയില്‍
പച്ചപ്പട്ടിന്‍ ചിത്ര കൈലേസുമായ്
ഗഗനമാര്‍ഗെ ഗന്ധര്‍വനായ്
വിളങ്ങും നിന്‍ മോഹനരൂപം.
അന്നേ ഞാന്‍ നിന്നില്‍ ഉറഞ്ഞു.
മമയാത്രയിനി നിനക്ക് ചുറ്റും.
പ്രിയന്‍ : പക്ഷെ കാലമെന്‍ മെയ്യില്‍
പുകമഷി ആറ്റംപൊട്ടുകള്‍ ചാര്‍ത്തി
വാവുനാളില്‍ പ്രണയ വലിവേറും
ഒരു കാസരോഗി
മാന്ത്രിക മനുഷ്യന്റെ
അച്ചുതണ്ടിന്‍ കൂച്ചുവിലങ്ങില്‍ നിന്ന് മാറി
ആകാശഗംഗയില്‍ നമ്മളൊരുമിച്ച് ഒഴുകി നടക്കുന്നത് .....
നിന്‍ ദര്‍ശനമാത്രയില്‍
ഞരമ്പുകള്‍ വലിഞ്ഞു ശ്വാസം കിട്ടാതെ
ഹൃദയംപൊട്ടി ഞാന്‍ ചുമക്കുന്നതും
കണ്ണീര്‍ ലാവയായ് ഞാന്‍ കരയുന്നതും
ഭൂകമ്പ സുനാമികളായ്
മൂഢമര്‍ത്ത്യന്റെ വ്യാഖ്യാനം
പ്രാണപ്രിയെ,
നക്ഷത്രമീനുകളും കൊള്ളിമീനുകളും
ദീപാവലി ചാര്‍ത്തുന്ന
ഈ രാത്രി
നമുക്ക് സ്വന്തം.
വരൂ.....
എന്നരികില്‍ വരൂ....
ജോവോ പാറന്നൂര്‍
ഇന്ന് "സൂപ്പര്‍ മൂണ്‍" പാല്‍നിലാവ് പൊഴിയുമ്പോള്‍ പാറന്നൂര്‍ പാടത്തിനരികില്‍ കവുങ്ങിന്‍ തോപ്പിലൂടെ നോക്കിക്കാണുന്ന ജോവോയുടെ മറ്റൊരു രചന.
4 അഭിപ്രായങ്ങൾ:
ഇഷ്ടായി... പാല്‍നിലാവ് പൊഴിക്കുന്ന രചന. ആശംസകള്‍
ishtaayi
Best wishes
നന്നായി. ആശംസകള്‍
nalloru rachana. jovalil nirayunna kavitha niranju kaviyatte
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ