കേരളത്തിലെ വിദ്യാലയങ്ങളില്‍ കലോത്സവങ്ങളുടെ സമയമാണിപ്പോള്‍.കയ്യിലുള്ള സംഗതികള്‍ പരിശീലിച്ച് പരിശീലിച്ച് കുട്ടികള്‍ കൊച്ചു കലാകാരന്മാര്‍ ആയിത്തീരുന്നു.കലാമല്‍സരങ്ങള്‍ക്ക് ഇന്നും വീറും വാശിയും പഴയത് പോലെത്തന്നെ നിലനില്‍ക്കുന്നു.മത്സരങ്ങളില്‍ പരമ്പരാഗതമായി വെറി കാണിക്കുന്നവര്‍ തൊട്ട് വെറി കാണിക്കാത്തവര്‍ വരെയുണ്ട് ,ഇവര്‍ അധ്യാപകരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്നുണ്ട്..വെറിക്ക് അലങ്കാരമായി അപ്പീല്‍ കൊടുക്കുന്ന മര്യാദാ സമ്പ്രദായങ്ങളും പ്രാബല്യത്തിലുണ്ട്.
പറഞ്ഞിട്ട് കാര്യമില്ല.നമ്മുടെ കുട്ടികള്‍ ചില്ലറക്കാരല്ല..അവരുടെ നെറുന്തലയില്‍ കലയുടെ വരയും കുറിയും സാക്ഷാല്‍ ബ്രഹ്മാവ് സുന്ദരമായി വരച്ചിട്ടുണ്ട്.മത്സരിക്കുവാന്‍ ഒരുങ്ങുന്ന കുട്ടികളെക്കാള്‍ ടെന്‍ഷന്‍ കയറിക്കൂടി തല പെരുത്ത അധ്യാപകര്‍ കലാമത്സര വേദികളില്‍ ശരീരം വളര്‍ന്നാലും മുഖച്ഛായ മാറാത്ത ആള്‍ക്കാരെപ്പോലെ എല്ലാ വര്‍ഷവും സ്റ്റേജിനു ചുറ്റും നിരന്നിരിക്കുന്നത് കാണാം. സ്കൂളിലെ കുട്ടികള്‍ക്കു വേണ്ടി സ്വന്തം കുടുമ്മത്തെ ആത്മാക്കളെപ്പോലും ശ്രദ്ധിക്കാതെ എത്രയോ അധ്യാപകര്‍!!!!അവര്‍ ഡ്യൂട്ടിയല്ല ചെയ്യുന്നത്.പത്തു മണി തൊട്ട് നാല് മണി വരെ ജോലി ചെയ്യുന്ന പണിക്കാരല്ല ഇവര്‍.കൂട്ടം കൂടിയിരിക്കുമ്പോള്‍ ഈ അധ്യാപകര്‍ പറയും-ഒരു തരം ഭ്രാന്ത്!!എങ്കിലും ഇങ്ങനെ കുറെ ഭ്രാന്തന്മാര്‍ ഉള്ളതുകൊണ്ടല്ലേ നമ്മുടെ സ്കൂള്‍ കുട്ടികള്‍ക്ക് വളരുന്നതിനുള്ള അവസരങ്ങളും വേദികളും ഉണ്ടാകുന്നത്.
കലാമത്സര വേദികള്‍ കുട്ടികളെ വളര്‍ത്തുന്നതാണെന്നത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുവാന്‍ സാധ്യതയില്ല.
പക്ഷെ..പക്ഷെ...മറ്റു ചില കാര്യങ്ങള്‍ ....
അതാണീ പോസ്റ്റിന്റെ ലക്ഷ്യം...
കലാമത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആ കലയോട് കാണിക്കേണ്ട ആത്മാര്‍ത്ഥത ചില സന്ദര്‍ഭങ്ങളില്‍
ശരിയായി കാണിക്കുന്നുണ്ടോയെന്നു സംശയം തോന്നാം.
ഒരുപക്ഷെ ഒറ്റക്കൊറ്റക്കുള്ള ചില ശങ്കകള്‍ ആയിരിക്കാം
എന്റെ മലയാളം ബ്ലോഗില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ജോവല്‍ മാഷിനു ഇങ്ങനെയൊരു ശങ്ക ഉണ്ടായി.അദ്ദേഹം മലയാളം കവിതാ പാരായണ മത്സരം വിധിയെഴുതാന്‍ പോയതായിരുന്നു.കവിതാ ആലാപനങ്ങള്‍ കേട്ടപ്പോള്‍ ആ കവിതയിലെ ഭാവവും മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഭാവഹാവാദികളും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു നെടും വരമ്പില്‍ ജോവല്‍ മാഷ് അറിയാതെ ഇരുന്നുപോയി.ആ വരമ്പിനു ഒരു അണക്കെട്ടിന്റെ ഉറപ്പായിരുന്നു.ചരിഞ്ഞിരുന്നു പണി നടത്തുന്ന ഞണ്ടിനും പൊത്ത് തുളക്കാന്‍ പറ്റാത്ത അത്രയ്ക്ക് കടുപ്പമുള്ള ഒരു അണ.
ജോവല്‍ മാഷ് ഇടനെഞ്ചില്‍ പിഞ്ഞിപ്പോയ അക്ഷരങ്ങളുടെ തൂവല്‍ പെറുക്കിയെടുത്തു.
മുതിര്‍ന്നവര്‍ നല്‍കാത്തതിനാല്‍ കുട്ടികള്‍ക്ക് മനസ്സിലാകാത്ത സംസ്കാരത്തിന്റെ പാത്രത്തില്‍ മുക്കി ഒറ്റ എഴുത്ത്
മുതിര്‍ന്നവര്‍ നല്‍കാത്തതിനാല്‍ കുട്ടികള്‍ക്ക് മനസ്സിലാകാത്ത സംസ്കാരത്തിന്റെ പാത്രത്തില്‍ മുക്കി ഒറ്റ എഴുത്ത്
കവിത ചൊല്ലിയത് "കണ്ണടകളാ"യിരുന്നു.
അരിയും നെല്ലും അറിയാത്ത കുട്ടി
കോതമ്പു മണികളെക്കുറിച്ചു പാടി
മുഖത്തു പൌഡറിട്ടു മിനുങ്ങി നിന്ന കുട്ടി
പൊയ്മുഖങ്ങളെക്കുറിച്ചും
മലയാളത്തെ വര്‍ണ്ണിച്ചു കയ്യടി നേടിയ കുട്ടി
നന്ദി പറഞ്ഞത് ഇംഗ്ലീഷിലാണ്.
ഉമ്മയില്ലാ കുട്ടിക്ക് 'ഉമ്മ'കിട്ടാ ദു:ഖം
വാടിയിലെ വാടിയ പൂവുപോലെ
മുടി ചീകാതെ, മാല വള പാദസരങ്ങള്‍ ഇല്ലാതെ
ഇടറിയ സ്വരത്തില്‍ പട്ടിണിയെക്കുറിച്ച്
പാടിയൊപ്പിച്ച പെണ്‍കുട്ടി
വേദിയില്‍ കുഴഞ്ഞു വീണു
സത്യം ചികഞ്ഞു നോക്കാതെ
വിധിക്കാനെന്‍ വിധി!!!
ജോവോ പാറന്നൂര്‍(മണ്ണംപെട്ട മാതാ ഹൈസ്ക്കൂള്‍ ,തൃശൂര്‍)
2 അഭിപ്രായങ്ങൾ:
നന്നായി
ഹൃദയത്തില്‍ തട്ടി പറയുമ്പോള്‍ അത് സത്യത്തിന്റെ പ്രതിഫലനമായി മാറുന്നു........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ