പത്താം ക്ലാസ്സില്‍ മലയാളം പുസ്തകത്തില്‍ ഇടശ്ശേരിയുടെ " തുടിക്കൊട്ടും ചിലമ്പൊലിയും " എന്ന പാഠഭാഗം പൂതപ്പാട്ടിന്റെ രചനാ വേളയില്‍ കവിക്കുണ്ടായ രചനാനുഭവത്തെക്കുറിച്ച് അവതരിപ്പിക്കുകയാണല്ലോ. രചന ഏതുമാകട്ടെ, അത് എഴുത്തുകാരന്റെ മാനസിക ലോകത്തില്‍ ഉണ്ടാക്കുന്ന വിചിത്രവും ഗഹനവുമായ അനുഭവങ്ങള്‍ ഇടശ്ശേരി നമുക്ക് പറഞ്ഞു തരുന്നു.ഇടശ്ശേരി പറയുന്ന വിഷയം എന്‍ .എസ് .മാധവന്‍ പറയുമ്പോള്‍ എന്ത് മാറ്റം വരുന്നു? കാലഘട്ടത്തിന്റെ മാറ്റവും ജ്ഞാനത്തില്‍ സംഭവിച്ച വളര്‍ച്ചയും ഇടശ്ശേരിയുടെ അനുഭവത്തേക്കാള്‍ വ്യതിരിക്തമായ അനുഭവങ്ങള്‍ എന്‍ .എസ്സ് മാധവനില്‍ നിര്‍മ്മിക്കുന്നുണ്ടോ?
ഒരു താരതമ്യത്തിന് സഹായിക്കുന്നതാണ് ഈ വായന.
ഒരു താരതമ്യത്തിന് സഹായിക്കുന്നതാണ് ഈ വായന.
മാതുഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ :
എ .കെ .അബ്ദുല്‍ ഹക്കീം (ചോദ്യം) : കഥയെഴുതുവാന്‍ തീരുമാനിച്ചു കഴിഞ്ഞാലുള്ള അവസ്ഥയെന്താണ് ?എഴുത്തുകാരന്റെ വ്യഥഎന്നൊക്കെ പറയുന്നതിനെപ്പറ്റിയാണ് ചോദ്യം ?
എന്‍ .എസ്സ് .മാധവന്‍ (മറുപടി): ഏതു സമയത്തും ലോകത്തെ വാക്കുകളായി തര്‍ജമ ചെയ്യുന്ന ആളാണ് എഴുത്തുകാരന്‍.ശാരീരികമായല്ലെങ്കിലും അയാള്‍ എപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.ആര്‍ക്കെങ്കിലും ഒരു കഥ കൊടുക്കാമെന്നേറ്റിട്ട് അതിന്റെ സൈഡ് ലൈന്‍ മുന്നില്‍ കണ്ടു എഴുതുന്നത് വളരെ പ്രയാസകരമാണ്.കഴിയുന്നിടത്തോളം താമസിപ്പിക്കുക എന്നതാണ് എന്റെ രീതി.
എ .കെ .അബ്ദുല്‍ ഹക്കീം (ചോദ്യം) : വേദനാജനകമായ ഒരു പ്രക്രിയയാണോ ഇത് ?
എന്‍ .എസ്സ് .മാധവന്‍ (മറുപടി) : എന്നെ സംബധിച്ച് എഴുത്ത് അത്യധികമായ ഒരു ആഹ്ലാദമാണ്.എഴുത്തില്‍ പലപ്പോഴും പലതരം പ്രതിസന്ധികള്‍ വരാറുണ്ടെങ്കിലും എഴുതിക്കഴിയുന്നതോടെ അപാരമായ സന്തോഷമാണ് എനിക്ക് ഉണ്ടാകുന്നത് .
എ .കെ .അബ്ദുല്‍ ഹക്കീം (ചോദ്യം) : ആത്തരം പ്രതിസന്ധികളെയായിരിക്കും സര്‍ഗവേദന എന്നൊക്കെ വിശേഷിപ്പിക്കുന്നത് ?
എന്‍ .എസ്സ് .മാധവന്‍ (മറുപടി) : സംസ്കൃതം അറിയില്ലെങ്കില്‍ എഴുത്തുകാരനാവില്ല എന്നൊരു ധാരണയായിരുന്നു
പണ്ടുണ്ടായിരുന്നത്. മുപ്പതുകളില്‍ സജീവമായ ജീവത്സാഹിത്യവും പുരോഗമന സാഹിത്യവും ഈ ധാരണ അട്ടിമറിച്ചു.അവര്‍ അനുഭവത്തെ സംസ്കൃതത്തിനു പകരം വച്ചു.പക്ഷെ വലിയ അനുഭവമുള്ളവര്‍ക്ക് മാത്രമേ എഴുത്തുകാരനാവാന്‍ സാധിക്കൂ എന്ന തെറ്റായ സന്ദേശം നവോത്ഥാന എഴുത്തുകാര്‍ പ്രചരിപ്പിച്ചു."എഴുതുന്നതിനു മുന്‍പ് പോയി പഠിച്ചിട്ടു വാടാ" എന്ന രീതി.ഇന്നാകട്ടെ അനുഭവം പോയിട്ട് ഭാഷ പോലും ഇല്ലാതെ ഒരാള്‍ക്ക് എഴുത്തുകാരനാവാം.
എ .കെ .അബ്ദുല്‍ ഹക്കീം (ചോദ്യം) : ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന ഒന്നാണോ കഥയുടെ ക്രാഫ്റ്റ് ?
എന്‍ .എസ്സ് .മാധവന്‍ (മറുപടി) : ക്രാഫ്റ്റ് നന്നായിട്ടുണ്ടെങ്കില്‍ അതിനു കാരണം , കഥ നന്നായി കണ്‍സീവ് ചെയ്ത ശേഷം അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ് . എന്റെ പല കഥകളുടെയും ക്രാഫ്റ്റ് മോശമായിപ്പോയത് അത് നല്ല കഥ അല്ലാത്തത് കൊണ്ടാണ് .ഒട്ടും സ്ട്രെയിനില്ലാതെയാണ് ഞാന്‍ എഴുതാറ് .എനിക്കേറ്റവും ആഹ്ലാദം പകരുന്ന പ്രക്രിയയാണ് എഴുത്ത് .
ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ രചനാ വേളയില്‍ ആരംഭത്തില്‍ ഉണ്ടായ ശൂന്യതാ ബോധത്തിന് കാരണം കോഴിക്കോട് റേഡിയോ സ്റ്റെഷനുമായി മുന്‍പ് തന്നെ കവിത എഴ്ഴുതിത്തരാമെന്നു സമ്മതിച്ചത് കൊണ്ടായിരിക്കുമോ ?
ആയിരിക്കാം.
ആയിരിക്കാം.
ഇടശേരിക്ക് തുല്യമായ സാഹചര്യത്തില്‍ ബാഹ്യ സമ്മര്‍ദങ്ങളില്‍ കുടുങ്ങി ഒരു കഥ എഴുതിയ അസംതൃപ്തിയുടെ അനുഭവം എന്‍ . എസ്സ് .മാധവന്‍ വിസ്തരിച്ചു എഴുതാത്തതിനാല്‍ ഇടശ്ശേരിയുമായി ഇവിടെ പൂര്‍ണ്ണമായ ഒരു താരതമ്യം സാധ്യമല്ല.
എങ്കിലും
രചനയുടെ വേളയില്‍ എഴുത്തുകാര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ രണ്ടു പേരിലും ഒരുപോലെ കാണുന്നു. ഒപ്പം എഴുത്തുകാരന്‍ എപ്പോഴും തന്റെ ബാഹ്യമായ ലോകത്തെ വാക്കുകളില്‍ പുന:സൃഷ്ട്ടിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം രചനക്ക് വേണ്ടി ഒരിക്കലെങ്കിലും നാരായം എടുത്ത എല്ലാവര്ക്കും അനുഭവമായിരിക്കും.ആള്‍ക്കൂട്ടത്തില്‍ ഏകനായിരിക്കുന്ന വേളയില്‍,ബസ്സില്‍ ട്രെയിനില്‍ ഒരു ഇരിപ്പിടത്തില്‍ ഏകനായി ഇരിക്കുമ്പോള്‍ എത്രയോ വ്യക്തികള്‍ ഇത് അറിയുന്നു.
കമ്പ്യൂട്ടറിന് മുന്‍പിലെ വെര്‍ച്യുല്‍ റിയാലിറ്റിയുമായി ഇണങ്ങി നില്‍ക്കുന്ന ഭൂലോക മലയാളികളായ എല്ലാ ബ്ലോഗന്മാര്‍ക്കും ഇത് ഒരു സുഖകരമായ സംഭവമാണ്.
ക്ലാസ് മുറിയില്‍ വിനയത്തിന്റെ ആവരണത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന മാണിക്യങ്ങള്‍ "നമ്മുടെ കുട്ടികള്‍ " ഇത് അനുഭവിക്കുന്ന പൂര്‍ണ്ണ വ്യക്തികളാണ്.
ഫിലിപ്പ് .പി കെ .
2 അഭിപ്രായങ്ങൾ:
എനിക്ക് എഴുതുമ്പോള്‍ കയ്യിനു വെര കൂടുതലാണ്. അത് വിശദമാക്കി അയച്ചാല്‍ നിങ്ങള്‍ കൊടുക്കുമോ?
ക്രിയേറ്റിവിറ്റി എല്ലാവരിലുമുണ്ട്....ശാസ്ത്രജ്ഞരിലും എല്ലാവരിലും....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ