"അവരിലാര്‍ക്കും ആകാശത്തിന്റെ നിറം അറിയുമായിരുന്നില്ല." സ്റ്റീഫന്‍ ക്രെയിന്റെ 'ദി ഓപ്പന്‍ ബോട്ട്' എന്ന ചെറുകഥ ആരംഭിക്കുന്നത് ഇങ്ങനെയായാണ്.ഒരു തകര്‍ന്ന ബോട്ടില്‍ കര തേടി അലയുന്ന ഒരു കൂട്ടം ആളുകളുടെ ദൈന്യത മുഴുവന്‍ ഈ തുടക്കത്തിനുണ്ട് .
ഇതുപോലെ ആര്‍ട്ട് അറ്റാക്ക് എന്ന കഥയുടെ തുടക്കം ശിവരാമന്റെ വ്യക്തിത്വ ശൈഥില്യം ഉള്‍ക്കൊള്ളുന്നതായി.തലമുറകള്‍ മാറുമ്പോള്‍ ജനങളുടെ കലാഭിരുചിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പുറന്തള്ളിപ്പോകുന്ന ശിവരാമന്റെ മാനസികാവസ്ഥ ഈ തുടക്കത്തിനുണ്ട്."ശിവരാമന്‍ റോഡിന്റെ വെളിച്ചം കുറഞ്ഞ അരികിലൂടെ പതുക്കെ വീട്ടിലേക്കു നടന്നു."അയാള്‍ക്കുണ്ടാകുന്ന അന്യവല്‍ക്കരണത്തിന്റെ കേന്ദ്ര ഭാവം ഈ തുടക്കം നല്‍കുന്നു.
വഴിയരികിലൂടെ നടന്നു പോകുന്ന ശിവരാമന്‍,വെളിച്ചം കുറഞ്ഞ ഭാഗത്തൂടെ പതുക്കെ പോകുന്ന ശിവരാമന്‍ -ആദ്യ വരിയില്‍ത്തന്നെ ശക്തമായ ചിഹ്നമാകുന്നു.
ആര്‍ട്ട് അറ്റാക്കിലെ ശിവരാമന്‍ സമൂഹത്തിലെ ആധുനികതയുടെ കംഫര്‍ടബിള്‍ സ്വഭാവത്തിന് പിന്തിരിഞ്ഞു നില്‍ക്കുന്നു.സാംസ്കാരിക വകുപ്പിലും കല്‍ക്കരി വ്യവസായത്തിലും ഒരുപോലെ തിളങ്ങിയ ഗിരിരാജന്റെ അച്ഛന്റെ ബ്രില്യന്റ്സ് ശിവരാമന് അന്യം.
മുകുന്ദന്റെ ആര്‍ട്ട് അറ്റാക്ക് ഉത്തരാധുനികതയുടെ സമൂഹത്തില്‍ വ്യക്തിത്വം നഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ ആവിഷ്ക്കാരമാണെന്ന വിലയിരുത്തല്‍ ഇവിടെ ഉണ്ടായിരിക്കുന്നുവെന്നു തോന്നുന്നു.
ശിവരാമന്‍ നിലനിക്കുന്നത് ആധുനികതയുടെ മണ്ണിലാണ്.അതിന്റെ ആധുനിക ജീവിതത്തിന്റെ വഴിത്തി രിവുകളില്‍ സ്വത്വം നഷ്ടമാകുന്ന മനുഷ്യര്‍ വ്യക്തിത്വം വീണ്ടെടുക്കാന്‍ നടത്തുന്ന വ്യര്‍ഥമായ പ്രയത്നങ്ങളുടെ ചിത്രമാണ് ഈ കഥയില്‍ എം.മുകുന്ദന്‍ അവതരിപ്പിക്കുന്നത്.അസ്ത്വിത്വത്തിന്റെ പ്രശ്നങ്ങള്‍ നിര്‍മ്മിക്കുന്ന അന്യതാബോധമാണ് ഈ കഥയിലെ ശിവരാമന്റെ ആത്മധാര.
ശിവരാമന്‍ ഉത്തരാധുനികതയുടെ ലോകത്ത് ജീവിക്കുന്നുവെങ്കില്‍ അയാള്‍ തീര്‍ച്ചയായും ഫാഷന്‍ ഷോ ചിത്രീകരിക്കാന്‍ പോകുമായിരുന്നു.
സ്വയം നിര്‍മ്മിച്ച ജ്ഞാന നിര്‍മ്മിതിയുടെ ലോകത്ത് ജീവിക്കുന്ന ശിവരാമന്റെ അസ്ത്വിത്വം സമൂഹത്തിലെ യാന്ത്രികതയുടെയും പ്രൊഫഷണലിസത്തിന്റെയും ഇടയില്‍ ഞെരുങ്ങുന്നു.
ചിത്രങ്ങളെക്കുറിച്ചെഴുതുമ്പോള്‍ ഓരോ ചിത്രത്തിനെയും അതിന്റെ ബലത്തില്‍ ഊന്നിപ്പഠിക്കുന്ന രീതി അയാള്‍ത്തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.അവിടെ താരതമ്യപ്പെടുത്തലുകളുടെ ആവശ്യമില്ല.അയാളുടെ ജ്ഞാന നിര്‍മ്മിതിയില്‍ നിന്നും അയാള്‍ മാറുന്നില്ല.ഇന്ത്യന്‍ ചുമര്‍ ചിത്രകലയുടെ അടിസ്ഥാനമായി കാണാവുന്ന രേഖാചിത്രങ്ങളെ തന്റെ സങ്കേതത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന എം.എഫ്.ഹുസൈന്റെ രചനയില്‍ അയാള്‍ ജൈവാംശം കാണുന്നില്ല.രാജാ രവിവര്‍മ്മക്കു ശേഷം വന്ന "സണ്ടേ പെയ്ന്റിങ്ങ്സ് ' -ന്റെ സ്വാധീനത്തിന് ശേഷം വന്ന എം.എഫ്.ഹുസൈന്റെ ചിത്രകലയിലെ ഷെയ്ഡുകള്‍ ഇല്ലാതെ വരക്കുന്ന രീതി ശിവരാമന് ഇഷ്ടമാകുന്നില്ല.സ്വന്തം ജ്ഞാനത്തില്‍ ഉറഞ്ഞു നില്‍ക്കുന്ന ശിവരാമന്‍ കലയിലെ പുതിയ സങ്കേതങ്ങള്‍ മനസ്സിലാക്കുന്നില്ല.എം.എഫു.ഹുസൈന്റെ കലയില്‍ ഇല്ലാത്തത് ജൈവാംശമാണ്.അതായത് ഇമ്പ്രഷനുകള്‍."നിന്റച്ഛനൊരു പഴഞ്ചനാ മോളെ"എന്ന് അയാള്‍ പറയുന്നുണ്ട്.
ശിവരാമനില്‍ രണ്ടു വിധത്തിലുള്ള അന്യവല്‍ക്കരണം നടക്കുന്നു.സമൂഹത്തില്‍ നിന്നുള്ള അന്യവല്‍ക്കരണവും , തന്റെ ഉള്ളില്‍ നിന്ന് തന്നെയുള്ള അന്യവല്‍ക്കരണവും ഇവിടെ സംഭവിക്കുന്നു..ഗിരിരാജനും രവിഭൂഷനും കാണിക്കുന്ന പ്രഫഷണലിസത്തിന്റെ ആക്രമണങ്ങളില്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന ശിവരാമന് ഒരു ഘട്ടത്തില്‍ തന്റെ ഭാഷയും തന്റെ മുഖവും നഷ്ടമാകുന്നു.തന്റെ വിരലുകള്‍ക്ക് മുകളില്‍ ഇഴജന്തുക്കളെപ്പോലെ തടിച്ചു നില്‍ക്കുന്ന ഞരമ്പുകള്‍.അയാള്‍ക്ക് സ്വന്തം കൈകളോട് നീരസം തോന്നി.
അന്യവല്‍ക്കരണം കൊണ്ട് തങ്ങളില്‍ നിന്ന് തന്നെ മനുഷ്യര്‍ നഷ്ടമാകുന്നതിനെക്കുറിച്ച് ജോണ് മക്യൂറി പറയുന്നു : "മറ്റൊരുവന്റെ നിലനില്‍പ്പുമായി എന്റെ നിലനില്‍പ്പിനെ വച്ചുമാറാന്‍ സാദ്ധ്യമല്ല.ഞാന്‍ ഞാനാണ്.ഞാന്‍ മറ്റൊരാളാകാതെ ഈ പ്രത്യേക മനുഷ്യവ്യക്തിയായി തീരുകയാണ് ഉണ്ടായത്."ഈ പ്രത്യേകതകളോട് ഒരു വ്യക്തി കൂറ് കാണികുവാന്‍ തുടങ്ങുമ്പോള്‍ അയാള്‍ക്ക് അനിശ്ചിതത്വം വരുന്നു.ഈ അനിശ്ചിതത്വം മൂലം അയാള്‍ ബൂര്‍ഷ്വാ മൂല്യങ്ങളെ എതിരിടുന്നു.എന്നാല്‍ ഇത്തരം കലാപങ്ങള്‍ തികച്ചും വ്യക്തിപരമാകയാല്‍ സ്വയം ബൂശ്വാ സ്വഭാവമുള്ളതായി മാറുന്നു.അതുകൊണ്ടാണ് രവിഭൂഷന്‍ ശിവരാമനോട് "താങ്കള്‍ ഈ ബൂര്‍ഷ്വാ വാല്യൂസ്ക്കെ കളയണം"എന്ന് ആവശ്യപ്പെടുന്നത്.
പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുകയെന്ന ലക്ഷ്യത്തോടെ എഡിറ്റര്‍ നീങ്ങിയപ്പോള്‍ ശിവരാമന്റെ നിരൂപണത്തിനിടയിലെ ചിത്രങ്ങള്‍ ആദ്യം മറഞ്ഞുപോയി.ഇവിടെ കച്ചവടം നിശ്ചയിക്കുന്ന സ്പെയ്സിനകത്ത് ശിവരാമന് ഒതുങ്ങേണ്ടതായി വന്നു.സമൂഹത്തില്‍ ഒരുവന്റെ സ്പെയ്സ് നിശ്ചയിക്കുന്നത് സമൂഹത്തെ ഭരിക്കുന്ന കച്ചവട താല്‍പ്പര്യങ്ങളാണെന്ന് ഇവിടെ തെളിയുന്നു;അവയുടെ ലക്ഷ്യങ്ങളാണ് .കാല്‍ നൂറ്റാണ്ടിനിടയില്‍ നാഷണല്‍ ടൈംസില്‍ ശിവരാമന്റെ ചിത്രകലാ നിരൂപണം വരാതായപ്പോള്‍ അയാളുടെ തകര്‍ച്ച പൂര്‍ണ്ണമായി.
ശിവരാമന്റെ അസ്ത്വിത്വം അയാളുടെ സ്വഭാവ പ്രത്യേകതകളുമായി ബന്ധപെട്ടു നില്‍ക്കുന്നു.സാധാരണക്കാരനും വഴിയുടെ അരികിലൂടെ പതുക്കെ നടന്നു പോകുന്നവനുമായ കഥാപാത്രം.'തുന്നല് വിട്ടു വലുതായ പാന്റിന്റെ കീശയാണ് ഇപ്പോള്‍ കെ.എസ്.ശിവരാമന്‍.മദാമ്പുകള്‍ തേഞ്ഞ ശൂസാനു ഇപ്പോള്‍ കെ.എസ്.ശിവരാമന്‍ '-ദാരിദ്രത്തിന്റെ ചിഹ്നങ്ങള്‍ ആയ ശിവരാമന്‍ നമ്മുടെ മനസ്സിന്റെ വിഹ്വലതകളിലൂടെയാണ് നടന്നു നീങ്ങുന്നത്.
ആര്‍ട്ട് അട്ടാക്കിലെ ഭാര്യ വളരെ മിതഭാഷിയാണെങ്കിലും എത്രമാത്രം ശക്തയായ കഥാപാത്രമായി നില്കുന്നു.കുടുംബത്തിന്റെ ദാരിദ്ര്യത്തിനകത്താണ് ഭാര്യയുടെ സ്ഥാനം.അവള്‍ വളരെ പഠിച്ചവളാണ്.എന്തെങ്കിലും നഷ്ടപ്പെടുമ്പോള്‍ അവള്‍ക്കു സാഹിത്യം വരുന്നത് പതിവാണ് എന്ന പ്രയോഗത്തില്‍ ഭാര്യയുടെ നിസ്സഹായത മുഴുവന്‍ വരച്ചു കാണിക്കുന്നു.തിരിച്ചറിവുള്ളവളാണ് ഭാര്യ.
ഇവിടെ ഭാര്യയും ഭര്‍ത്താവും കൂടിയുള്ള ഇവരുടെ ജീവിതം പരിശോധിച്ചാല്‍ ഈ ദ്വന്ദ്വങ്ങളില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ആശയ ഘടന നമ്മുടെ സമൂഹത്തിലെ സാധാരണ ഘടന തന്നെയാണെന്ന് പറയാം.വെളുത്തവന്‍/കറുത്തവന്‍,സവര്‍ണ്ണന്‍/അവര്‍ണ്ണന്‍ ,നല്ലവന്‍/ദുഷ്ടന്‍ ,ദയാലു/ക്രൂരന്‍, എന്നിങ്ങനെയുള്ള പരമ്പരാഗത ചിന്തകളിലൂടെ രൂപപ്പെട്ട വിശ്വമാനവന്‍ എന്ന സങ്കല്‍പ്പത്തിലാണ് ശിവരാമനും നില്‍ക്കുന്നത്.അതിനാല്‍ ഇവിടെ സ്ത്രീ അപ്രധാനയായിത്തീരുന്നു.കഥയിലാകട്ടെ യഥാര്‍ത്ഥ കല / യന്ത്രികകല എന്ന ദ്വന്ദ്വം ആല്ല ഉള്ളത്.മാറുന്ന കല/സ്വന്തം മനസ്സിന്റെ മറാത്ത കല എന്ന ദ്വന്ദ്വമാണ് കാണുന്നത്.
വാമൊഴിയുടെ ലിഖിതരൂപമാണ് ചെറുകഥ എന്നതിന്റെ ( അല്ലെങ്കില്‍ കഥപറയല്‍ ആണ് ചെറുകഥ ആയി മാറിയത് എന്നതിന്റെ)എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിനാല്‍ ആര്‍ട്ട് അറ്റാക്ക് എന്ന ചെറുകഥയില്‍ കഥയോ ക്രാഫ്ടോ പ്രധാനപ്പെട്ടത് എന്ന പഴഞ്ചന്‍ ചോദ്യങ്ങള്‍ തിരസ്ക്കരിക്കുന്നു.
ആഖ്യാന കലയില്‍ മുകുന്ദനെപ്പോലെ പരീക്ഷണം നടത്തിയ നോവലിസ്റ്റുകള്‍ ഇല്ല.കഥയെ കഥയെന്ന സാഹിത്യരൂപത്തെത്തന്നെ ചോദ്യം ചെയ്യാനുള്ള ഉപാധിയാക്കിയ എഴുത്തുകാരനാണ് മുകുന്ദന്‍.
2 അഭിപ്രായങ്ങൾ:
തകഴിയുടെ കൃഷിക്കാരന്‍ എന്നാ കഥ പോലെ ......
ഈ നിരീക്ഷണം കൊടുത്തത് നന്നായി
nalla padanam... vethyasthsthamaaya kazhchacalaanu veendathu... good attempt
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ